Saturday, June 27, 2009

things to do...


ആമുഖം: ജീവിതത്തിന്റെ ഒരോ ഘട്ടത്തിലും ചെയ്യതു തീര്‍ക്കേണ്ട കാര്യങ്ങളെ കുറിച്ചു വ്യക്തമായ ധാരണ വേണം; പിന്നീടു പറഞ്ഞിട്ടു കാര്യമില്ല. സമയം ആര്‍ക്കു വേണ്ടിയും കാത്തുനില്‍ക്കില്ല.

ചിത്രശലഭങ്ങളെയും കളിപ്പാട്ടങ്ങളെയും സനേഹിച്ചും താലോലിച്ചും പിന്നെ പഴങ്കഥയും പറഞ്ഞു നടക്കുന്ന ഒരു പാവം പെണ്‍കൊടി എന്നാണു അവകാശവാദം... അതില്‍ കുറച്ചൊക്കെ കാര്യമില്ലാതില്ല. കാരണം, ആനയെ ടിയാനു ഭയങ്കര ഇഷ്ടമാണു, പിന്നാലെ നടക്കാനും; ഗള്‍ഫ്‌ ഗേറ്റ്‌-നെ പൂട്ടിക്കാന്‍ പോന്ന ഒരു ഉഗ്രന്‍ മരുന്നു തേടിയാണെന്നു മാത്രം.
എന്നാല്‍ കയ്യിലിരുപ്പു എന്താണെന്നു ഇപ്പോഴല്ലെ മനസ്സിലായത്‌. വേറെ ഒന്നുമല്ലാ - വകുപ്പ്‌ തിരിച്ചുള്ള ഒരു പട്ടിക, കൂടാതെ അതില്‍ ഉപവകുപ്പുകളും - സര്‍ക്കാരിന്റെ പഞ്ചവത്സര പദ്ധതി പോലെ... ഏട്ടാ ഏട്ടാ എന്നു വിളിച്ചു കാര്യങ്ങള്‍ പറയ്യുമ്പോഴും ഓരോന്നു ചെയ്യുമ്പോഴും ഇങ്ങനെ ഒരു 'പട്ടിക'യുണ്ടാവും എന്ന കാര്യം എനിക്കു ക്ലിക്ക്‌ ചെയ്യതില്ല. ആ ലിസ്റ്റില്‍ എന്തൊക്കെയാണു എന്നു എനിക്കു പറയാന്‍ പറ്റില്ല... അറിയില്ല എന്നതാണു വാസ്തവം, എന്നാലും ചില കാര്യങ്ങള്‍ സ്മരിക്കാതെ വയ്യ... ക്രമം കൃത്യമായി അറിയില്ല...

  1. പാട്ടുകള്‍ - വരികള്‍ തെറ്റു കൂടാതെ എഴുതി വെച്ചിട്ടുണ്ട്‌, ചിലപ്പോള്‍ മൂളിനടക്കുന്നതും കണ്ടിട്ടുണ്ട്‌...
  2. കാണേണ്ട സിനിമകള്‍ - ബൈബിള്‍ ഉല്‍പ്പത്തിയും പുണ്യപുരാണസിനിമകള്‍ മുതല്‍ ഇനിയും റിലീസ്‌ തീരുമാനിക്കാത്തതുള്‍പ്പടെ...
  3. പോകേണ്ട സ്ഥലങ്ങള്‍ - കുറെയൊക്കെ കീഴ്‌പ്പെടുത്തി കഴിഞ്ഞു, ഇനിയും കുറെയേറെ സഞ്ചരിക്കാനുണ്ട്‌. ഗൂഗ്ഗുളിനും ഗൂഗ്ഗിള്‍മാപ്പസിനും പ്രത്യേകം നന്ദിയറിയിക്കുന്നു. അടുത്തത്‌ തീരുമാനിച്ചു കഴിഞ്ഞു, വിശദാംശങ്ങളും തയ്യാര്‍...
  4. കളിപ്പാട്ടങ്ങള്‍ - ഒരു ആക്രിക്കടയ്ക്കു വേണ്ടതു ഇപ്പോഴെ കൈവശമുണ്ട്‌...
  5. വിദേശ ഭാഷാപഠനം - അതിനുമുണ്ട്‌ ഒരു വിശദീകരണം - വിദേശ രാജ്യത്തു പോയാല്‍ അവരുടെ ഭാഷയില്‍ നമ്മള്‍ സംസാരിച്ചില്ല എങ്കില്‍ പിന്നെ അവരെന്തിനു ആംഗലേയ ഭാഷയില്‍ സംസാരിക്കണം - തികച്ചും ന്യായമായ ചോദ്യം - ഒരു ഭാഷയെങ്കിലും ശാസ്ത്രീയമായി പഠിക്കേണ്ടേ?
...ലിസ്റ്റ്‌ തുടരുന്നു... ഒരാളെ തട്ടും എന്നും ഉണ്ടാവും; അല്ലെങ്കില്‍, ഇനി എഴുതിച്ചേര്‍ക്കാം :)

ഓടി നടന്നു ഓരോന്നു ചെയ്യതുകൂട്ടുന്നതു കാണുമ്പോള്‍ അതൊക്കെ ലിസ്റ്റില്‍പ്പെടുത്തണോ വേണ്ടയോ എന്നൊരു സംശയം... എന്തായാലും ഞാന്‍ അതു മറ്റു കൂട്ടുകാര്‍ക്ക്‌ വിടുന്നു...

കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കും, കര്‍മ്മങ്ങള്‍ സമയത്തു ചെയ്യതു തീര്‍ക്കേണ്ടതു നമ്മുടെ കര്‍ത്തവ്യമാണു. മനുഷ്യന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഒരിക്കലും അവസാനിക്കുന്നില്ല. അതു കൊണ്ടു തന്നെ ഈ ലിസ്റ്റിനു ഒരു അവസാനം ഉണ്ടാകും എന്നു ഞാന്‍ കരുതുന്നില്ല. അതു ഒരു മെഗാ സീരിയലു പോലെ തുടര്‍ന്നു പോകും....

വാല്‍ക്കഷ്ണം: വളരെ യാദ്രശ്ചികമായാണു, സുഹ്രത്തുമായി സല്ലപിക്കുമ്പോള്‍ വീണു കിട്ടിയ ഒരു കഷ്ണം, കുറച്ചു മസാല ചേര്‍ത്തു മിതമായി വിളമ്പി എന്നെയുള്ളു. ഇതു എഴുതാന്‍ നല്‍കിയ പ്രചോദനത്തിനു നന്ദി. കൂടാതെ പ്രിയ സുഹ്രത്തിനു എല്ലാവിധ ആശംസകളും (മുന്‍കൂറായി) നേരുന്നു...

വിടവാങ്ങുന്നു...

Monday, March 23, 2009

അനുഭൂതി

തനിക്കു എന്താണു സംഭവിക്കുന്നതു...
അയാള്‍ വീണ്ടും ആലോചിച്ചു, ഒരു എത്തുംപിടിയും കിട്ടുന്നില്ല. ഇങ്ങനെ ആയിരുന്നില്ലല്ലോ; ഉള്ളില്‍ ഭീതി കടന്നു കൂടിയിരിക്കുന്നു, എന്തിനെ കുറിച്ചാണു? അറിയില്ല...
മോബൈല്‍ എടുത്തു, അവളെ ഒരിക്കല്‍ക്കൂടി വിളിച്ചു, ഉള്ളുത്തുറന്നു സംസാരിച്ചു, എത്ര നേരം സംസാരിച്ചു എന്നറിയില്ല, എത്ര സംസാരിച്ചിട്ടും അയാള്‍ക്കു മതിവരുന്നില്ല. ഇനി അവള്‍ തന്റെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് അയാള്‍ക്ക്‌ തോന്നി. കോള്‍ കട്ട്‌ ചെയ്ത്‌ മോബൈല്‍ ശൂന്യതയിലേക്ക്‌ വലിച്ചെറിഞ്ഞു, എന്നിട്ട്‌ അവിടെ നിന്ന് എഴുന്നേറ്റു.
സമയം പാതിരാക്കഴിഞ്ഞു.
കുറച്ചു നേരം ഊഞ്ഞാലില്‍ ആടി നോക്കി രക്ഷയില്ല. അയാള്‍ അവിടെ നിന്ന് എഴുന്നേറ്റു പതുക്കെ മുന്നോട്ടു നടന്നു, ആരും തന്നെ പിന്തുടരരുത്‌ എന്ന വാശിയില്‍ ആയിരുന്നു നടത്തം, പാമ്പിനു പോലും. മനസ്സു തളര്‍ന്നു പോകുന്നു, ശരീരവും... കാലുകള്‍ കുഴഞ്ഞു പോക്കുന്നു... കാഴ്ചമങ്ങുന്നു... ഇനിയും നില്‍ക്കാന്‍ പറ്റില്ല... ആരും ഇല്ലേ ഒരു കയ്യത്താങ്ങുവാന്‍? തൊട്ടടുത്തു നിന്ന മരത്തിലേക്കു അയാള്‍ ചാഞ്ഞു ഇരുന്നു. മന്ദമാരുതന്റെ സൗമ്യമായ തലോടല്‍ അവനെ പുളകമണിയിച്ചു... അതു ഉള്ളിലേക്ക്‌ ഇറങ്ങിപ്പോക്കുന്നതായി തോന്നി...
ലോകം അവസാനിക്കയാണോ? ചുറ്റും അന്ധകാരം പരക്കുന്നു... അരൊക്കയോ നിലവിളിച്ചു കൊണ്ടു ഓടുന്നു.. എന്തൊക്കെയാണ്‌ സംഭവിക്കുന്നതു??? മലവെള്ളപ്പാച്ചിലിന്റെ ആരവം കേള്‍ക്കാം...
** ഗ്ഗ്‌ ബ്ല് ബ്ലും **
എങ്ങും നിശബ്ദത. പ്രകൃതിയും പുളകമണിഞ്ഞു... ഹൊ! ഇപ്പോള്‍ എന്താ അശ്വാസം... ഫ്രെഞ്ച്‌ ഗോതമ്പില്‍ നിന്നു ബാഷ്പീകരിച്ചു എടുത്ത ദ്രാവകം പകര്‍ന്നു നല്‍കിയ അനുഭൂതിയില്‍ അവന്‍ മതിമറന്നു ഉറങ്ങി.

അടിക്കുറിപ്പ്‌:
കൂര്‍ഗ്ഗ്‌ യാത്രക്കിടയില്‍ സംഭവിച്ചത്‌. ആ "വ്യക്തിയെ" കണ്ടു മുട്ടിയാല്‍ ഈ പോസ്റ്റിന്റെ കാര്യം പറയരുത്‌. (ആ മാന്യവ്യക്തിക്കു മലയാളം വായിക്കാന്‍ അറിയില്ല, ആരും വായിച്ചു സഹായിക്കരുത്‌) പ്ലീസ്‌... നാരങ്ങമിഠായി വാങ്ങിച്ചു തരാം. അടുത്ത ദിവസം നേരിട്ടു പറഞ്ഞിട്ടു വിശ്വസിച്ചില്ല, പിന്നെയാണോ ഇത്‌ വായിച്ചിട്ടു...

Sunday, March 8, 2009

ആത്മാര്‍പ്പണം

ഒരു നോയ്യബു കാലം കൂടി എത്തി കഴിഞ്ഞു...
ചെയ്യതു പോയ തെറ്റുകള്‍ ഓര്‍ക്കുവാനും പശ്ചാതാപത്തോടെ ദൈവസന്നിധിയിലേക്കു തിരിച്ചു വരാനുമുള്ള ഒരു അവസരം.
ഞങ്ങള്‍ മറ്റുള്ളവരുടെ കുറ്റങ്ങള്‍ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ കുറ്റങ്ങളും ക്ഷമിക്കേണമെ എന്ന പ്രാര്‍ത്ഥന ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ നമുക്കു കഴിഞ്ഞുവോ? ചെറുതും വലുതും ആയ അനുസരണക്കേടുകളാല്‍ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കയല്ലേ? സഹനം ജീവിതചര്യ ആക്കുന്നതിനു പകരം മറ്റുള്ളവരെ മുറിപ്പെടുത്തുവാനല്ലേ ശ്രമിച്ചിട്ടുള്ളത്‌?
വചനമാകും ദര്‍പ്പണത്തില്‍ ഒരു നിമിഷം നോക്കാമോ? ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ ഈ നോയ്യബു കാലം സഹായകമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
സമര്‍പ്പണത്തോടെ തിരുസന്നിധിയിലേക്ക്‌ അടുത്തുവരാം... സ്വശ്ചമായ ജലാശയത്തിലേക്ക്‌ അവന്‍ നിന്നെ നടത്തുമാറാകട്ടെ
ആമേന്‍

Saturday, January 31, 2009

നട്ടിടത്തു പുഷ്‌പ്പിക്കുക

ണ്ട്‌ നാട്ടില്‍ നടന്ന ഒരു സംഭവം ഓര്‍മ്മയുടെ തീരത്തു വന്നണഞ്ഞു. ഞാന്‍ പ്രൈമറി ക്ലാസ്സില്‍ പഠിക്കുന്ന കാലം, അതു കൊണ്ട്‌ തന്നെ സംഭവം അത്രത്തോളം വ്യക്തമായി ഓര്‍മ്മയില്ല. ചുരുക്കി പറഞ്ഞാല്‍, നാട്ടിലെ ഒരു പ്രമാണിയുടെ വീട്ടില്‍ കല്യാണം. നാട്ടുക്കാരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്‌. മുഹൂര്‍ത്തമായി, താലികെട്ടു കഴിഞ്ഞതും നാട്ടുകാര്‍ കൂട്ടത്തോടെ സദ്യയാലയത്തിലേക്കു നീങ്ങി. അവിടെ എത്തിയപ്പോള്‍ ആണു മനസ്സിലായതു പ്രമാണിമാര്‍ക്കു അകത്തും സാധാരണക്കാര്‍ക്കു പുറത്തെ ഊട്ടുപുരയിലുമാണ്‌ സദ്യ. ഈ വേര്‍തിരിവില്‍ പ്രതിഷേധിച്ചു കുറേ പേര്‍ ആഹാരം കഴിക്കാതെ പോയി എന്നും എന്നാല്‍ മറ്റൊരു വിഭാഗം കിട്ടിയതും അകത്താക്കി നീണ്ടൊരു ഏബക്കവും വിട്ടു സ്ഥലം കാലിയാക്കി എന്നാണു കേട്ടു കേള്‍വി. സംഘടിതശക്തി വിജയിക്കാത്ത്തു കൊണ്ടാണോ എന്നു അറിയില്ല, അതില്‍ പ്രതിഷേധിച്ചു ബന്ദോ ഹര്‍ത്താലോ നടന്നില്ല. ഇവിടെ പ്രമാണിയോ കല്യാണമോ അല്ല വിഷയം, ഒരേ പന്തിയില്‍ രണ്ടുതരം ആഹാരം. ഒരു വേര്‍ത്തിരിവിന്റെ അനുഭവം. അതിനോടുള്ള പ്രതികരണവും വ്യത്യസ്തമായിരുന്നു. ചിലര്‍ക്കു അതു നിന്ദയായി തോന്നി എങ്കില്‍ മറ്റു ചിലര്‍ ഇതിനെ തങ്ങള്‍ക്കു അര്‍ഹതപ്പെട്ടതു ലഭിച്ചു എന്ന മനോഭാവം ആയിരുന്നു. അതില്‍ അവര്‍ക്കു ദേഷ്യമോ വിരക്തിയോ തോന്നിയില്ല. മറിച്ചു കിട്ടിയവസരം ഉപയോഗപ്പെടുത്തി.

രു സന്യാസിയെയും ധനികനേയും കുറിച്ചു കേട്ട കഥ ഇപ്രകാരമാണ്‌. ധനികന്‍ സന്യാസിയെ തന്റെ മാളികയിലേക്കു അത്താഴവിരുന്നിനു ക്ഷണിച്ചു. ഉചിതമായ രീതിയില്‍ സ്വീകരിച്ചു വിരുന്നു മേശയിലേക്കു കൊണ്ടു പോയി. രണ്ടു പേരും മേശയുടെ ഇരുവശത്തായി ഇരുന്നു. പരിചാരകര്‍ ഒരോ ഒരോ വിഭവങ്ങളായി കൊണ്ടു വന്നു. പക്ഷേ കൊണ്ടു വന്നതു എല്ലാം ധനികന്റെ മുന്നിലാണു വെച്ചതു. അവസാനം ഒരു കപ്പ്‌ വെള്ളം സന്യാസിയുടെ മുന്നിലും എത്തി. ഒടുവില്‍ രണ്ടു പേരും അത്താഴം കഴിഞ്ഞ്‌ എഴിന്നേറ്റു. സന്യാസിയുടെ ഭാവത്തിലോ സംസാരത്തിലോ യാതൊരു വിധത്തിലെ വിഷമമോ ദേഷ്യമോ കാണാത്തതു ധനികനെ അത്ഭുതപ്പെടുത്തി. ധനികന്‍ അതു സന്യാസിയോടു ചോദിച്ചു. സന്യാസിയുടെ മറുപടി ഇപ്രകാരം ആയിരുന്നു - നിങ്ങള്‍ക്കു ലഭിച്ച ആഹാരം കൊണ്ടു നിങ്ങളും എനിക്കു ലഭിച്ചതു കൊണ്ടു ഞാനും ത്രിപ്തിയായി എങ്കില്‍ പിന്നെ ഞാനെന്തിനു പരാതിപ്പെടണം? ലഭിച്ച അവസരങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തി എന്നതാണു പ്രധാനം. പലപ്പോഴും മറ്റുള്ളവര്‍ക്കു ലഭിച്ച അവസരത്തെ പറ്റി വേവലാതിപ്പെടുകയും നമുക്കു ലഭിച്ച അവസരത്തെ പ്രയോജനപ്പെടുത്താതെ പാഴാക്കുകയല്ലേ ചെയ്യാറു.

ക്തസാക്ഷി ദിനം - സ്വാതന്തര്യത്തിനു വേണ്ടി അഹിംസയുടെ മാര്‍ഗ്ഗത്തിലും ആയുധമെടുത്തും പോരാടിയ വീരന്മാരെ ഓര്‍ക്കുന്ന ദിനം. ലഭിച്ച സാഹചര്യത്തില്‍ ആവുന്ന വിധത്തില്‍ പോരാടി നേടിയതാണിത്‌. ഇന്നും നമ്മുടെ രാജ്യത്തിന്റെ പോരായമകളെ കുറിച്ചു വേവലാതിപ്പെടാനല്ലാതെ വേറെ എന്താണു നമ്മള്‍ ചെയ്യുന്നതു. രാഷ്‌ട്ര നിര്‍മ്മാണത്തിനു എന്താണു നമ്മുടെ സംഭാവന? മാറ്റങ്ങള്‍ക്കു വേണ്ടി ദാഹമുള്ള ഒരു തലമുറ, സാഹച്യങ്ങളോടു പൊരുതി ജയിക്കാന്‍ കഴിവും തന്റേടവും ഉളള ഒരു സമൂഹമാണു വേണ്ടതു. ചേറില്‍ വേരൂന്നിയാണു മനോഹരമായ താമര വിരിഞ്ഞു ശോഭിക്കുന്നതു. ഇന്നത്തേ സാഹചര്യത്തില്‍ ഊന്നി നല്ലോരു നാളേക്കു വേണ്ടി നമ്മുക്കും മുന്നേറാം.

രക്തസാക്ഷികള്‍ സിന്ദാബാദ്

Monday, January 12, 2009

ചിത്രശലഭം

തൊടിയില്‍ കളിച്ചു നടക്കുബോള്‍ ആണ്‌ പേരയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മുല്ല വള്ളികള്‍ക്കിടയില്‍ ഇളം കാറ്റില്‍ ചാഞ്ഞാടുന്ന കൊക്കൂണ്‍ എന്റെ ശ്രദ്‌ധയില്‍പ്പെട്ടതു. ബയോളജി ക്ലാസ്സില്‍ പഠിച്ച ചിത്രശലഭത്തിന്റെ ജീവിത ചക്രം ഓര്‍മയില്‍ വന്നു. കൊക്കൂണ്‍നെ സൂക്ഷമായി നിരീക്ഷിച്ചപ്പോള്‍ തുംബികൈ പോലെ ഒരു സംഭവം പുറത്തേക്കു നീണ്ടു നില്‍ക്കുന്നത്തും കണ്ടു. മനോഹരമായ ചിത്രശലഭം പുറത്തുവരുന്നത്‌ നേരില്‍ കാണാന്‍ കുറച്ചു നേരം അവിടെ നിന്നു. ഒടുവില്‍ ക്ഷമ നശിച്ചു, ഞാന്‍ ആ കൊക്കൂണ്‍നെ വള്ളിയില്‍ നിന്നു അടര്‍ത്തിയെടുത്തു എന്നിട്ടു എന്റെ പരീക്ഷണശാലയിലേക്കു കൊണ്ടു പോയി. കൊക്കൂണ്‍നെ മേശപുറത്തു വെച്ചിട്ടു വീണ്ടും നിരീക്ഷണം തുടര്‍ന്നു. നേരത്തെ കണ്ട തുംബികൈ അല്ലാതെ വെറെ ഭാഗം ഒന്നും പുറത്തു വരുന്നില്ല. ഒരു പക്ഷേ ചിത്രശലഭത്തിനു പുറത്തു വരാന്‍ പറ്റാത്തു ആണോ? പെട്ടന്നൊരു ആശയം മനസ്സില്‍ ഉദിച്ചു. രണ്ടും കല്‌പ്പിച്ചു ഒരു ബ്ലേഡു കൊണ്ടു കൊക്കൂണ്‍ രണ്ടായി കീറിമുറിച്ചു. എന്റെ ആകാംഷയെ അസ്ഥാനത്താക്കി കൊണ്ടു ഒരു വിചിത്ര ജീവി പുറത്തു വന്നു. വലിയ വയറും ചെറിയ ചിറകുമായി വളര്‍ച്ച പൂര്‍ത്തിയാവത്ത ശലഭം. ഞാന്‍ ഒന്നു ഞെട്ടി. എന്തോരു വിവരക്കെടാണ്‌ കാട്ടിയത്‌... നയനാഭിരാമായി തീരെണ്ട ഒരു ചിത്രശലഭം ആണ്‌ മുന്നില്‍ കിടന്നു കുഞ്ഞുചിറക്കുകള്‍ കൊണ്ടു വേച്ചു വേച്ചു നീങ്ങുന്നത്തു... അന്നു തീരുമാനിച്ചതാണ്‌ ഇനി ഒരിക്കലും ജീവനുള്ള ഒന്നിനെയും കീറിമുറിക്കത്തില്ല എന്ന്... ചിക്കന്‍ പോലും...

ചില സംഭവങ്ങള്‍ നല്‍ക്കുന്ന പാഠം വളരെ പ്രസ്ക്തമാണ്‌. സ്വയ പ്രയത്നത്തിനു അവസരം നല്‍കി വളരാന്‍ അനുവദിച്ചാല്‍ സമൂഹത്തിനു ലഭിക്കുന്നതു മനോഹരമായ ജീവിതം ആയിരിക്കും.

Saturday, December 20, 2008

താരകം

ജിംഗിള്‍ ബെല്‍സ്‌ ജിംഗിള്‍ ബെല്‍സ്‌... ആടിയും പാടിയും ക്രിസ്തുമസ്‌ ഫാദറും കുട്ടികളും ആ പുല്‍ക്കൂടു തേടി താരകത്തെ പിന്തുടരുകയാണു... നാടെങ്ങും നക്ഷതൃം തെളിയിച്ചും പുല്‍ക്കൂടു തീര്‍ത്തും ലോകരക്ഷകനെ വരവേല്‍ക്കാന്‍ തയ്യാറെടുപ്പിലാണ്‌. ദിവ്യ പ്രഭചൊരിയുന്ന താരകം കണ്‍ച്ചിമ്മുന്നുണ്ടായിരുന്നു... ഒരു പക്ഷേ നടുങ്ങുന്ന കാഴ്ചകള്‍ കണ്ടിട്ടണോ? കരോള്‍ സംഘം മധുരമായ ഗാനങ്ങള്‍ ആലപ്പിക്കുന്നുണ്ടായിരുന്നു, എന്നാല്‍ അന്ന് ആട്ടിയന്മാര്‍ക്ക്‌ പകര്‍ന്നു നല്‍കിയ സന്തോക്ഷം ഇന്നു നല്‍കാന്‍ കഴിയുന്നുണ്ടോ? ആ മാലാഖവൃന്ദത്തിന്റെ സ്വര്‍ഗ്ഗീയ സംഗീത്തിനായി കാതോര്‍ക്കാന്‍ തിരക്കിട്ട ജീവിത്തില്‍ എവിടെ സമയം? ഈ പരക്കം പാച്ചില്‍ എന്നു കഴിയും? ഒരു പക്ഷെ അന്നു താരകത്തെ പിന്‍ഗമ്മിക്കാന്‍ കഴിഞ്ഞു എന്നുവരില്ല... ആഘോക്ഷങ്ങള്‍ ലഹരിയായി മാറുബ്ബോള്‍ "വിദേശി"ക്കുവേണ്ടിയുള്ള ക്യൂവിന്റെ നീളവും കൂടുന്നു മാത്രമല്ല അരക്ഷിതാവസ്ഥയും അപകടങ്ങളും. കാറ്റും മഴയും വെയിലും തണുപ്പും സഹിച്ചു "ക്യൂ"വില്‍ നില്‍ക്കുന്ന മലയാളിയെ വേറെ ഒരിടത്തും കാണാന്‍ പറ്റില്ല. ഇതും "കേരളാ മോഡല്‍"...

വലിയ ശബ്ദത്തോടു വാഹനം നിന്നു, ചുറ്റും നിലവിളിയും ഒച്ചപ്പാടും... മുന്നില്‍ ചിതറികിടക്കുന്ന ജീവിതങ്ങള്‍... ഒരു കുടുബം ഈ ഭൂലോകത്തു നിന്നു തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു... വാഹനപകടങ്ങള്‍ മെഗാസീരിയലു പോലെ തുടരുന്നു... ചുറ്റും ശ്മശാനമൂകത, പ്രകൃതിയും വിര്‍ങ്ങലിച്ചു നില്‍ക്കുന്നു... കര്‍ത്താവെ, യാത്രാന്തിയത്തോളം കാത്തുകൊള്ളണമെ, അറിയാതെ പ്രാര്‍ത്ഥിച്ചു പോയി...

പൊന്‍കാന്തി ചൊരിഞ്ഞു നില്‍ക്കുന്ന താരകം അപ്പോഴും കണ്‍ച്ചിമ്മുന്നുണ്ടായിരുന്നു... ഇരുളില്‍ ആഴ്‌ന്ന ലോകത്തില്‍ മാര്‍ഗ്ഗദര്‍ശ്ശിയായി മാറട്ടെ ഈ താരകം... ആ താരാട്ടു ഗാനത്തിന്റെ മാധുരിയില്‍ മനസ്സ്‌ വീണ്ടും പ്രാര്‍ത്ഥനയോടെ പുല്‍ക്കൂടിനടുത്തേക്ക്‌ നീങ്ങുകയാണ്‌...

Sunday, December 7, 2008

ബ്ലോഗിന്റെ ലോകത്തിലേക്കു...

ജീവിത യാഥാര്‍ത്ഥ്യങ്ങളെ നോക്കിക്കാണാനും ചിന്തകളും ആശയങ്ങളും പങ്കിടാനും ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു എളിയ സംരംഭം...
കേട്ടപ്പോള്‍ എന്തോ വലിയ പരിപാടിയാണു എന്നു തോന്നിയാല്‍ തെറ്റി... ആവശ്യമുള്ളതും ഇല്ലാത്തതുമായ കുറെ ചിന്തകള്‍, ആര്‍ക്കും ഒരു ഭാരമാവതെ ഭൂലോകത്തിന്റെ എതെങ്കിലും കോണില്‍ ബിറ്റസും ബയിറ്റസും ആയി സൂക്ഷിക്കാം എന്നു കരുതി... വായിക്കുക, അഭിപ്രായം അറിയിക്കുക... ഈ ചിന്താധരണി വറ്റാതെ ഒഴുകും എന്ന പ്രതീക്ഷയോടെ തുടങ്ങുന്നു...